സൗന്ദര്യത്തിന് ഒരു സമയം
പല പാശ്ചാത്യ രാജ്യങ്ങളിലും ഡിസംബര്‍, ജനുവരി എന്നീ ശൈത്യകാല മാസങ്ങള്‍ ആഴ്ചകളോളം തണുപ്പും മങ്ങിയതുമാണ്: മഞ്ഞിനു മുകളില്‍ തലനീട്ടി നില്‍ക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള പുല്ലുകള്‍, ചാരനിറത്തിലുള്ള ആകാശം, ഇല കൊഴിഞ്ഞ വൃക്ഷങ്ങളും. എങ്കിലും ഒരു ദിവസം അസാധാരണമായ എന്തോ ഒറ്റരാത്രികൊണ്ട് സംഭവിച്ചു. ഒരു മഞ്ഞ് വീഴ്ച എല്ലാത്തിനെയും ഐസ് പരലുകള്‍ കൊണ്ട് പൊതിഞ്ഞു. നിര്‍ജീവവും നിരാശാജനകവുമായ പ്രകൃതി സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന മനോഹരമായ ഒരു രംഗമായി മാറി.
ചില സമയങ്ങളില്‍ വിശ്വാസമുണ്ടാകാന്‍ പ്രചോദനമാകുന്ന ഭാവനയില്ലാതെ നമ്മള്‍ പ്രശ്‌നങ്ങളെ മാത്രം കാണുന്നു. വേദനയും ഭയവും നിരാശയും എല്ലാ ദിവസവും രാവിലെ നമ്മെ അഭിവാദ്യം ചെയ്യുമെന്ന് നാം പ്രതീക്ഷിക്കുന്നു, എന്നിട്ട് എപ്പോഴെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നു. ദൈവത്തിന്റെ ശക്തിയിലൂടെ സംഭവിക്കുന്ന വീണ്ടെടുക്കല്‍, വളര്‍ച്ച അല്ലെങ്കില്‍ വിജയം നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പ്രയാസകരമായ സമയങ്ങളില്‍ നമ്മെ സഹായിക്കുന്നവനാണ് ദൈവം എന്ന് ബൈബിള്‍ പറയുന്നു. തകര്‍ന്ന ഹൃദയങ്ങളെ അവന്‍ നന്നാക്കുകയും ആളുകളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ദുഃഖിതനെ ആശ്വസിപ്പിക്കുന്നു ''ദുഃഖിതനമാര്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുന്നു...'' (യെശയ്യാവ് 61:3).
നമുക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമ്മെ ധൈര്യപ്പെടുത്താന്‍ മാത്രം ദൈവം ആഗ്രഹിക്കുന്നുവെന്നല്ല. പരീശോധനകളില്‍ നമ്മുടെ പ്രതീക്ഷ അവനാണ്. ആത്യന്തിക ആശ്വാസം ലഭിക്കാന്‍ നാം സ്വര്‍ഗ്ഗത്തിന്റെ ഇടപെടലിനായി കാത്തിരിക്കേണ്ടിവന്നാലും, ദൈവം നമ്മോടൊപ്പമുണ്ട്, നമ്മെ പ്രോത്സാഹിപ്പിക്കുകയും പലപ്പോഴും നമുക്ക് തന്നെത്തന്നെ കാണിച്ചുതരികയും ചെയ്യുന്നു. ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയില്‍, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: ''എന്റെ അഗാധമായ മുറിവില്‍ ഞാന്‍ നിന്റെ മഹത്വം കണ്ടു, അത് എന്നെ അമ്പരപ്പിച്ചു.''
നമ്മെ വഴികാട്ടുന്ന വെളിച്ചം
ഒരു മ്യൂസിയത്തില്‍, പുരാതന വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനു ചുറ്റും ഞാന്‍ നടന്നു. അവ യിസ്രായേലില്‍ നിന്നുള്ളവയാണെന്ന് അവിടെ എഴുതിവെച്ചിരുന്നു. കൊത്തുപണിചെയ്ത അലങ്കാരങ്ങളുള്ള ദീര്‍ഘവൃത്താകൃതിയുള്ള ഈ മണ്‍വിളക്കുകള്‍ക്ക് രണ്ട് ദ്വാരങ്ങളുണ്ടായിരുന്നു-ഒന്ന് എണ്ണ ഒഴിക്കാനും മറ്റേത് തിരിയിടാനും. യിസ്രായേല്യര്‍ ഭിത്തിയിലെ ദ്വാരങ്ങളിലാണ് അവ സാധാരണയായി വെച്ചിരുന്നത് എങ്കിലും ഓരോന്നും ഒരു മനുഷ്യന്റെ കൈക്കുമ്പിളില്‍ ഒതുങ്ങിയിരിക്കാവുന്നത്ര ചെറുതായിരുന്നു.
ഒരുപക്ഷേ ഇത്തരത്തിലൊരു ചെറിയ വിളക്കായിരിക്കും, 'യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും'' (2 ശമൂവേല്‍ 22:29) എന്ന സ്തുതിഗീതം എഴുതുവാന്‍ ദാവീദിനെ പ്രചോദിപ്പിച്ചത്. യുദ്ധത്തില്‍ ദൈവം അവനു വിജയം നല്‍കിയതിനുശേഷമാണ് ദാവീദ് ഇതെഴുതിയത്. അകത്തും പുറത്തുമുള്ള എതിരാളികള്‍ അവനെ കൊല്ലുവാന്‍ ആഗ്രഹിച്ച് അവനോടെതിര്‍ക്കുകയായിരുന്നു. ദൈവവുമായുള്ള അവന്റെ ബന്ധം നിമിത്തം ദാവീദ് നിഴലില്‍ ഒളിച്ചില്ല. ശത്രു എതിരിടുന്ന ഇടത്തേക്ക്, ദൈവസാന്നിധ്യത്തിന്റെ ധൈര്യത്തില്‍ അവന്‍ നേരെ ചെന്നു ദൈവത്തിന്റെ സഹായത്താല്‍ കാര്യങ്ങളെ വ്യക്തമായി കാണാന്‍ അവനു കഴിയുകയും തനിക്കുവേണ്ടിയും തന്റെ സൈന്യത്തിനുവേണ്ടിയും തന്റെ രാജ്യത്തിനുവേണ്ടിയും ശരിയായ തീരുമാനമെടുക്കുവാന്‍ അവനു കഴിയുകയും ചെയ്തു.
ദാവീദ് തന്റെ ഗീതത്തില്‍ പരാമര്‍ശിക്കുന്ന അന്ധകാരം, ബലഹീനതയെക്കുറിച്ചും പരാജയത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉള്ള ഭീതി ഉള്‍പ്പെട്ടതായിരിക്കാം. നമ്മില്‍ അനേകരും സമാനമായ ആകുല ചിന്തകളുള്ളവരായിരിക്കാം, അത് ഉത്ക്കണ്ഠയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നതാകാം. അന്ധകാരം നമ്മെ വലയം ചെയ്യുമ്പോള്‍, ദൈവം നമ്മോടുകൂടെയുണ്ട് എന്ന അറിവില്‍ നിന്ന് നമുക്കു സമാധാനം കണ്ടെത്താന്‍ കഴിയും. യേശുവിനെ നാം മുഖാമുഖം കാണുന്നതുവരെ നമ്മുടെ പാതയെ പ്രകാശമാനമാക്കുവാന്‍ പരിശുദ്ധാത്മാവിന്റെ ദിവ്യമായ ജ്വാല നമ്മില്‍ ജീവിക്കുന്നു.
അപകടകരമായ വസ്തുക്കള്‍
എമര്‍ജന്‍സി വാഹനം എന്റെ കാറിനോടടുത്തപ്പോള്‍ സൈറന്റെ ശബ്ദം വര്‍ധിച്ച് ചെവി തുളയ്ക്കുന്ന തലത്തിലേക്കെത്തി. അതിന്റെ ഫ്‌ളാഷിംഗ് ലൈറ്റ് എന്റെ വിന്‍ഡ് ഷീല്‍ഡിനെ പ്രകാശമാനമാക്കി. ട്രക്കിന്റെ വശത്തു രേഖപ്പെടുത്തിയ 'അപകടകരമായ വസ്തുക്കള്‍' തിളങ്ങി. ഒരു സയന്‍സ് ലബോറട്ടറിയിലേക്കാണ് അതു കുതിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കി. അവിടെ സള്‍ഫ്യൂരിക് ആസിഡിന്റെ 400 ഗ്യാലന്‍ കണ്ടെയ്‌നറിന് ചോര്‍ച്ച സംഭവിച്ചിരിക്കുന്നു. എമര്‍ജന്‍സി ജോലിക്കാര്‍ ഉടന്‍ തന്നെ ചോര്‍ച്ച പരിഹരിക്കണം അല്ലെങ്കില്‍ ആസിഡ് എവിടെയെല്ലാം പതിക്കുമോ അതിനെയെല്ലാം നശിപ്പിക്കും.
ഈ സംഭവത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചപ്പോള്‍, എന്റെ വായില്‍ നിന്ന് അപകടകരമായ ഒരു വാക്ക് 'ചോര്‍ന്നാലുടന്‍'' ഒരു എമര്‍ജന്‍സി അലാറം അടിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്നു ഞാന്‍ അത്ഭുതപ്പെട്ടു. ദുഃഖമെന്നു പറയട്ടെ, അതു ഞങ്ങളുടെ വീടിനെ മുഴുവനും ശബ്ദ മുഖരിതമാക്കും.
യെശയ്യാ പ്രവാചകന്‍ പാപത്തെക്കുറിച്ച് ഈ ബോധ്യം പങ്കുവയ്ക്കുന്നു. ദര്‍ശനത്തില്‍ ദൈവത്തിന്റെ മഹത്വം അവന്‍ കണ്ടപ്പോള്‍ തന്റെ അയോഗ്യത അവനെ അസ്വസ്ഥനാക്കി. താന്‍ 'ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളൊരു മനുഷ്യന്‍' ആണെന്നും അതേ പ്രശ്‌നമുള്ള ജനത്തിന്റെ ഇടയിലാണ് വസിക്കുന്നതെന്നും അവന്‍ സമ്മതിച്ചു (യെശയ്യാവ് 6:5). അടുത്തു സംഭവിച്ച കാര്യം എനിക്കു പ്രതീക്ഷ നല്‍കുന്നു. ഒരു ദൂതന്‍ തീക്കനല്‍ കൊണ്ട് അവന്റെ അധരങ്ങളെ തൊടുകയും 'നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു' എന്നു പറയുകയും ചെയ്തു (വാ. 7).
നമ്മുടെ വാക്കുകള്‍ - എഴുതുന്നതും പറയുന്നതും - എങ്ങനെ ഉപയോഗിക്കണമെന്ന് നിമിഷം തോറും നാം തിരഞ്ഞെടുപ്പു നടത്തേണ്ടിയിരിക്കുന്നു. അവ 'അപകടകരമായ വസ്തുക്കള്‍' ആണോ അതോ നമ്മുടെ വായില്‍ നിന്നും പുറപ്പെടുന്നവയാല്‍ ദൈവത്ത മഹത്വപ്പെടുത്തത്തക്കവിധം നമ്മെ പാപബോധമുള്ളവരാക്കാന്‍ നാം ദൈവത്തിന്റെ മഹത്വത്തെയൂം നമ്മെ സൗഖ്യമാക്കാന്‍ അവന്റെ കൃപയെയും അനുവദിക്കുമോ?
കൂട്ടി പിരിച്ചത്
എന്റെ ഒരു സ്‌നേഹിത അവള്‍ നാല്‍പ്പതു വര്‍ഷത്തിലധികമായി പരിപാലിച്ചുപോന്ന ഒരു വീട്ടു ചെടി എനിക്കു സമ്മാനിക്കുകയുണ്ടായി. ചെടിക്ക് എന്റെ പൊക്കമുണ്ടായിരുന്നു, തീരെ വണ്ണം കുറഞ്ഞ മൂന്നു തണ്ടുകളില്‍നിന്ന് വലിയ ഇലകള്‍ അതിനുണ്ടായിരുന്നു. കാലക്രമേണ, ഇലയുടെ ഭാരം കൊണ്ട് തണ്ടുകള്‍ വളഞ്ഞ് നിലത്തു മുട്ടിക്കിടന്നിരുന്നു. അതിനെ നേരെയാക്കാനായി ഞാന്‍ ഒരു തടിക്കഷണം ചട്ടിയുടെ കീഴില്‍ വെച്ച് അതിനെ ജനാലയ്ക്കല്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തു വെച്ചു. സൂര്യപ്രകാശം ഇലകളെ മുകളിലേക്ക് ആകര്‍ഷിക്കുകയും അങ്ങനെ അതിന്റെ നില ശരിയാകയും ചെയ്യും എന്നു ഞാന്‍ ചിന്തിച്ചു.
ചെടി ലഭിച്ച് കുറച്ചു ദിവസത്തിനുശേഷം അതുപോലെ ഒരെണ്ണം പ്രാദേശിക ബിസ്സിനസ് സ്ഥാപനത്തിലെ വെയ്റ്റിംഗ് റൂമില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. അതും മൂന്ന് നേരിയ തണ്ടുകളായിട്ടാണു വളര്‍ന്നത്, എങ്കിലും അവ മൂന്നും കൂടിപ്പിരിഞ്ഞ് വലിയതും ബലമുള്ളതുമായ ഒരു തണ്ടായി തീര്‍ന്നിരുന്നു. ഈ ചെടി ഒരു സഹായവും കൂടാതെ നേരെ നിന്നിരുന്നു.
ഏതു രണ്ടു മനുഷ്യര്‍ക്കും ഒരേ 'ചട്ടിയില്‍' വര്‍ഷങ്ങളോളം നില്‍ക്കുവാനും അപ്പോള്‍ തന്നേ വേറിട്ടു നിന്നുകൊണ്ട് അവര്‍ അനുഭവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന നന്മകള്‍ അനുഭവിക്കാതിരിക്കാനും കഴിയും. എന്നിരുന്നാലും അവരുടെ ജീവിതത്തെ ദൈവത്തോടു ചേര്‍ത്തു നെയ്യുമ്പോള്‍, വലിയ അളവില്‍ സ്ഥിരതയും അടുപ്പവും കൈവരും. അവരുടെ ബന്ധം ബലമുള്ളതായി വളരും. 'മുപ്പിരിച്ചരട് വേഗത്തില്‍ അറ്റുപോകുകയില്ല' (സഭാപ്രസംഗി 4:12).
വീട്ടുചെടികളെപ്പോലെ, വിവാഹങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍ക്കും പരിപാലനം ആവശ്യമാണ്. ഈ ബന്ധങ്ങളുടെ പരിപാലനത്തില്‍ ആത്മീയത കൂട്ടിച്ചേര്‍ക്കേണ്ടതാവശ്യമാണ്. എങ്കില്‍ മാത്രമേ ഓരോ സുപ്രധാന ബന്ധത്തിന്റെ കേന്ദ്രത്തിലും ദൈവം സന്നിഹിതനാകയുള്ളു. അന്യോന്യം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നതിനാവശ്യമായ സ്‌നേഹത്തിന്റെയും കൃപയുടെയും അവസാനിക്കാത്ത ഉറവയാണ് അവന്‍.
ദൈവത്തിന്റെ ദൃഷ്ടിയില്‍ യോഗ്യതയുള്ളവന്‍
എനിക്ക് കമ്പ്യൂട്ടര്‍ കോഡ് ഒരു വരി പോലും എഴുതാന്‍ അറിയില്ലെങ്കിലും ബിസിനസ് ജ്ഞാനം ഒട്ടുമില്ലാഞ്ഞിട്ടും കോളജ് പഠനത്തിനുശേഷം ഒരു ടെക്നോളജി-കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്നെ ജോലിക്കെടുത്തു. എന്റെ എന്‍ട്രി ലെവല്‍ സ്ഥാനത്തിനായുള്ള ഇന്റര്‍വ്യൂവില്‍, കമ്പനി എക്സ്പീരിയന്‍സിനു വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. പകരം, പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള കഴിവ്, നല്ല വിവേചന ശക്തി, ടീമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം. കമ്പനി അന്വേഷിക്കുന്ന തരത്തിലുള്ള ആളുകളാണ് എങ്കില്‍ പുതിയ ജോലിക്കാരെ അത്യാവശ്യമുള്ള വൈദഗ്ധ്യങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് കമ്പനി മനസ്സിലാക്കി.
പെട്ടകം പണിക്കാവശ്യമുള്ള ശരിയായ റസ്യൂമെ നോഹയ്ക്കില്ലായിരുന്നു-അവനൊരു ബോട്ടു നിര്‍മ്മാതാവോ, ഒരു ആശാരി പോലുമോ ആയിരുന്നില്ല. നോഹ ഒരു കൃഷിക്കാരനായിരുന്നു, തന്റെ ഉടുപ്പില്‍ മണ്ണു പറ്റാന്‍ താല്പര്യമുള്ളവനും കയ്യില്‍ കലപ്പയുള്ളവനും. എന്നിട്ടും അന്നത്തെ ലോകത്തിന്റെ ദുഷ്ടതയ്ക്ക് അറുതിവരുത്താന്‍ ദൈവം തീരുമാനിച്ചപ്പോള്‍, നോഹയെയാണ് അനുയോജ്യനായി കണ്ടത്, കാരണം അവന്‍ 'ദൈവത്തോടുകൂടെ നടന്നു' (ഉല്പത്തി 6:9). നോഹയുടെ പഠിക്കാന്‍ മനസ്സുള്ള ഹൃദയത്തെ - തനിക്കു ചുറ്റുമുള്ള അധഃപതനത്തെ എതിര്‍ക്കുവാനും ശരിയായ കാര്യം ചെയ്യുവാനും മനസ്സുള്ള ഹൃദയത്തെ - ദൈവം വിലമതിച്ചു.
ദൈവത്തെ സേവിക്കുവാനുള്ള അവസരം നമുക്കു ലഭിക്കുമ്പോള്‍, ആ ജോലിക്കു യോഗ്യതയുള്ളവരാണെന്നു നമുക്കു തോന്നിയേക്കില്ല. എന്നാല്‍ നമ്മുടെ നൈപുണ്യം ദൈവത്തിനു വിഷയമല്ല എന്നതില്‍ ദൈവത്തിനു നന്ദി. അവന്‍ നമ്മുടെ സ്വഭാവത്തെയും അവനോടുള്ള സ്നേഹത്തെയും അവനില്‍ ആശ്രയിക്കാനുള്ള മനസ്സിനെയും വിലമതിക്കുന്നു. ഈ സ്വഭാവങ്ങള്‍ ആത്മാവിനാല്‍ നമ്മുടെ ഉള്ളില്‍ വികസിക്കുമ്പോള്‍, ഭൂമിയിലെ തന്റെ ഹിതം നിവര്‍ത്തിക്കുവാന്‍ അവന്‍ നമ്മെ വലുതോ ചെറുതോ ആയ വഴികളില്‍ ഉപയോഗിക്കും.
നശിപ്പിക്കാനാവാത്ത സ്‌നേഹം
ഞങ്ങളുടെ വീടിന്റെ പുറകിലുള്ള തോട് ഞങ്ങള്‍ ആദ്യം കണ്ടപ്പോള്‍, വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ പാറക്കെട്ടിന്റെ ഉള്ളില്‍ നിന്നു കിനിയുന്ന നേരിയ ഒരു വെള്ളച്ചാലായിരുന്നു. അതിനു മുകളില്‍ കനമുള്ള പലകയിട്ടാല്‍ ഞങ്ങള്‍ക്ക് അപ്പുറം കടക്കാമായിരുന്നു. മാസങ്ങള്‍ക്കു ശേഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കനത്ത മഴ തുടര്‍ച്ചയായി ഞങ്ങളുടെ പ്രദേശത്തു പെയ്തു. ഞങ്ങളുടെ കളിത്തോട് നാലടി ആഴവും പത്തടി വീതിയുമുള്ള ശീഘ്ര ജലപ്രവാഹമായി മാറി. വെള്ളത്തിന്റെ ശക്തിയില്‍ ഞങ്ങളുടെ തടിപ്പാലം ഒഴുകി താഴേക്കുപോയി.
കുത്തിയൊഴുകുന്ന ജലത്തിന് അതിന്റെ വഴിയിലുള്ള എന്തിനെയും തകര്‍ക്കുവാനുള്ള ശക്തിയുണ്ട്. എങ്കിലും പ്രളയത്തിന്റെ പാതയിലും അതിനെ നശിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്ന മറ്റു ശക്തികളുടെ മുമ്പിലും നശിക്കാതെ നില്‍ക്കുന്ന ഒന്നുണ്ട് - സ്‌നേഹം. 'ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുത്തുവാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളയുകയില്ല' (ഉത്തമഗീതം 8:7). സ്‌നേഹത്തിന്റെ വാശിയേറിയ ശക്തിയും തീവ്രതയും പലപ്പോഴും പ്രണയബന്ധങ്ങളില്‍ കാണാന്‍ കഴിയും എങ്കിലും അതു പൂര്‍ണ്ണമായും പ്രകടമാക്കപ്പെട്ടിട്ടുള്ളത് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം തന്റെ ജനത്തോടു കാണിച്ചിട്ടുള്ള സ്‌നേഹമാണ്.
ഉറപ്പുള്ളതെന്നും ആശ്രയിക്കാവുന്നതെന്നും നാം കണക്കാക്കുന്ന കാര്യങ്ങള്‍ ഒഴുകിപ്പോകുമ്പോള്‍, നമ്മുടെ മോഹഭംഗങ്ങള്‍ നമ്മോടുള്ള ദൈവത്തിന്റെ സനേഹത്തെക്കുറിച്ച്് ഒരു പുതിയ അറിവിലേക്കുള്ള വഴി തുറക്കും. ഭൂമിയിലുള്ള എന്തിനേക്കാളും ഉന്നതവും ആഴമേറിയതും ശക്തവും ദീര്‍ഘവും നിലനില്‍ക്കുന്നതുമാണ് അവന്റെ സ്‌നേഹം. നാം നേരിടുന്നതെന്തായിരുന്നാലും, നമ്മെ കരം പിടിച്ച്, നമ്മെ സഹായിച്ച്, നാ സ്‌നേഹിക്കപ്പെടുന്നു എന്നു നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ കൂടെയുള്ള അവനോടൊപ്പമാണ് നാം അതു നേരിടുന്നത്.
സ്രാവുകള്‍ കടിക്കാതിരിക്കുമ്പോള്‍
എന്റെ മക്കള്‍ ആവേശഭരിതരായിരുന്നുവെങ്കിലും ഞാന്‍ അസ്വസ്ഥനായിരുന്നു. ഒരു അവധിക്കാലത്ത്, ഞങ്ങള്‍ ഒരു അക്വേറിയം സന്ദര്‍ശിച്ചു. അവിടെ പ്രത്യേക ടാങ്കില്‍ സൂക്ഷിച്ചിരുന്ന ചെറിയ സ്രാവുകളെ ആളുകള്‍ക്ക് ഓമനിക്കാന്‍ കഴിയുമായിരുന്നു. ഈ ജീവികള്‍ എപ്പോഴെങ്കിലും വിരലില്‍ കടിച്ചിട്ടുണ്ടോയെന്ന് അവിടെ കണ്ട സൂക്ഷിപ്പുകാരിയോട് ഞാന്‍ ചോദിച്ചു, അവള്‍ വിശദീകരിച്ചത്, സ്രാവുകള്‍ക്ക് കുറച്ചു മുമ്പാണ് ഭക്ഷണം നല്‍കിയത്. പിന്നീട് അധികം ഭക്ഷണം നല്‍കി. അവയ്ക്ക് വിശപ്പില്ലാത്തതിനാല്‍ അവ കടിക്കുകയില്ല.
സ്രാവിനെ ഓമനിക്കുന്നതിനെക്കുറിച്ചു ഞാന്‍ പഠിച്ച കാര്യം സദൃശവാക്യങ്ങള്‍ അനുസരിച്ച് അര്‍ത്ഥവത്തായിരുന്നു: 'തിന്നു തൃപ്തനായവന്‍ തേന്‍കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പ്പുളളതൊക്കെയും മധുരം' (സദൃശവാക്യങ്ങള്‍ 27:7). വിശപ്പ് - ആ ഉള്ളിലെ ശൂന്യതാബോധം - തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മുടെ വിവേചനാ ശക്തിയെ ബലഹീനമാക്കും. വയറു നിറയ്ക്കുന്ന എന്തിനും വേണ്ടി വഴിപ്പെടുന്നതില്‍ കുഴപ്പമില്ല എന്ന് അത് നമ്മെ ബോധ്യപ്പെടുത്തും - അത് മറ്റൊരുവന്റെ ഒരു ഭാഗം കടിച്ചെടുക്കുന്നതായാല്‍ പോലും.
നമ്മുടെ വിശപ്പിന്റെ കാരുണ്യത്തില്‍ ജീവിക്കുന്ന ജീവിതത്തിനപ്പുറമായി ചിലത് ദൈവം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ നാം നിറയപ്പെടണമെന്ന് അവനാഗ്രഹിക്കുന്നു. അങ്ങനെ നാം ചെയ്യുന്നതെല്ലാം അവന്‍ നല്‍കുന്ന സമാധാനത്തില്‍ നിന്നും സ്ഥിരതയില്‍ നിന്നും ഒഴുകുന്നതായിരിക്കണമെന്നവന്‍ ആഗ്രഹിക്കുന്നു. നാം നിരുപാധികം സ്‌നേഹിക്കപ്പെടുന്നു എന്ന നിരന്തരമായ അവബോധം നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. ജീവിതത്തിലെ 'മധുരമുള്ള' കാര്യങ്ങളെ - നേട്ടങ്ങള്‍, വസ്തുവകകള്‍, ബന്ധങ്ങള്‍ - പരിഗണിക്കുമ്പോള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാകാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.
യേശുവുമായുള്ള ബന്ധം മാത്രമേ യഥാര്‍ത്ഥ സംതൃപ്തി നല്‍കുകയുള്ളൂ. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും 'ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞു വരികയും' (എഫെസ്യര്‍ 3:19) ചെയ്യേണ്ടതിന് നമുക്ക് വേണ്ടിയുള്ള അവന്റെ അളവറ്റ സ്‌നേഹം നമുക്ക് മുറകെപ്പിടിക്കാം.
ദയയയുള്ള വിമര്‍ശനം
പ്രകൃതിദൃശ്യ പെയിന്റിംഗ് ക്ലാസ്സില്‍ അദ്ധ്യാപകനായിരുന്ന ഉയര്‍ന്ന അനുഭവസമ്പത്തുള്ള പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് എന്റെ ആദ്യ അസൈന്‍മെന്റ് വിലയിരുത്തി. അദ്ദേഹം എന്റെ പെയിന്റിംഗിന്റെ മുമ്പില്‍, ഒരു കൈ താടിയില്‍ അമര്‍ത്തി നിശബ്ദമായി നിന്നു. 'ഇതാ, ഇത് ഭയാനകമാണെന്ന് അദ്ദേഹം പറയാന്‍ പോകുന്നു' ഞാന്‍ ചിന്തിച്ചു.
പക്ഷെ അദ്ദേഹം പറഞ്ഞില്ല.
അതിന്റെ നിറവിന്യാസവും തുറന്ന അവസ്ഥ ജനിപ്പിക്കുന്നതും തനിക്കിഷ്ടമായി എന്നദ്ദേഹം പറഞ്ഞു. എന്നിട്ട് ദൂരെയുള്ള മരങ്ങളുടേത് ഇളം നിറമാക്കണമെന്നദ്ദേഹം പറഞ്ഞു. ഒരു കൂട്ടം കളകള്‍ക്ക് മൃദുവായ അഗ്രം വേണം. വീക്ഷണത്തിന്റെയും വര്‍ണ്ണത്തിന്റെയും അടിസ്ഥനത്തില്‍ എന്റെ ചിത്രത്തെ വിമര്‍ശിക്കുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു, എങ്കിലും അദ്ദേഹത്തിന്റെ വിമര്‍ശനം സത്യവും ദയയും ഉള്ളതായിരുന്നു.
ആളുകളെ അവരുടെ പാപം നിമിത്തം കുറ്റം വിധിക്കാന്‍ ഏറ്റവും യോഗ്യതയുണ്ടായിരുന്ന യേശു ഒരു പുരാതന നീരുറവയുടെ സമീപം കണ്ടുമുട്ടിയ ഒരു ശമര്യസ്ത്രീയെ തകര്‍ക്കാന്‍ പത്തു കല്പനകളെ ഉപയോഗിച്ചില്ല. അവന്‍ ചില വാക്കുകള്‍ ഉപയോഗിച്ച് മൃദുവായി അവളുടെ ജീവിതത്തെ വിമര്‍ശിച്ചു. അതിന്റെ ഫലമോ, സംതൃപ്തിക്കു വേണ്ടിയുള്ള തന്റെ അന്വേഷണം എങ്ങനെ തന്നെ പാലത്തിലേക്കു നയിച്ചു എന്നവള്‍ ഗ്രഹിച്ചു. ഈ ബോധ്യത്തിന്‍മേല്‍ നിന്നുകൊണ്ട്, യേശു തന്നെത്തന്നെ നിത്യമായ സംതൃപ്തിയുടെ ഏക ഉറവിടമാണെന്നു വെളിപ്പെടുത്തി. (യോഹ 4:10-13).
ഈ സാഹചര്യത്തില്‍ യേശു ഉപയോഗിച്ച കൃപയുടെയും സത്യത്തിന്റെയും മിശ്രണം ആണ് അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ നാമും അനുഭവിക്കുന്നത് (1:7). അവന്റെ കൃപ നമ്മെ, നമ്മുടെ പാപത്താല്‍ നാം തകര്‍ന്നുപോകാതെ തടയുകയും, അവന്റെ സത്യം നമ്മെ അതൊരു ഗൗരവമുള്ള വിഷയമല്ല എന്നു ചിന്തിക്കുന്നതില്‍ നിന്നു തടയുകയും ചെയ്യുന്നു.
നാം കൂടുതല്‍ അവനെപ്പോലെ ആകേണ്ടതിന്നു നമ്മുടെ ജീവിതത്തിലെ വളരേണ്ട ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തരുവാന്‍ യേശുവിനെ നാം ക്ഷണിക്കുമോ?
അതാരാണ്?
ഒരു മനുഷ്യന്‍ തന്റെ വീടിന് പുറത്ത് സെക്യൂരിറ്റി ക്യാമറ ഘടിപ്പിച്ചിട്ട്, അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ വീഡിയോ പരിശോധിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞ ആജാനുബാഹുവായ ഒരു മനുഷ്യന്‍ തന്റെ മുറ്റത്തിന് ചുറ്റും നടക്കുന്നത് കണ്ട് അയാള്‍ ഭയപ്പെട്ടു. അയാളെന്താണ് ചെയ്യുന്നതെന്ന് കാണാന്‍ വീട്ടുടമ സൂക്ഷ്മമായി നിരീക്ഷിച്ചു. അതിക്രമിച്ചു കയറിയയാള്‍ പരിചിതനായി തോന്നി. ഒടുവില്‍ തന്റെ മുറ്റത്തു കണ്ടയാള്‍ അപരിചിതനല്ലെന്നും താന്‍ കണ്ടുകൊണ്ടിരിക്കുന്നത് തന്റെ തന്നെ ഒരു റെക്കോഡിങ് ആണെന്നും അയാള്‍ക്ക് ബോധ്യപ്പെട്ടു.
നമ്മില്‍ നിന്നും നാം അകന്ന് നിന്ന് ചില പ്രത്യേക സാഹചര്യങ്ങളില്‍ നമ്മെത്തന്നെ വീക്ഷിച്ചാല്‍ നാം എന്തായിരിക്കും കാണുന്നത്? ബേത്ത് ശേബയുമായുള്ള ബന്ധത്തില്‍ ദാവീദിന്റെ ഹൃദയം കഠിനപ്പെടുകയും ബാഹ്യമായ ഒരു കാഴ്ചപ്പാട് - ദൈവീക കാഴ്ചപ്പാട് - അവനാവശ്യമായി വരികയും ചെയ്തപ്പോള്‍, രക്ഷാദൗത്യത്തിനായി ദൈവം നാഥാനെ അയച്ചു (2 ശമൂവേല്‍ 12).
ഒരു ദരിദ്രനുണ്ടായിരുന്ന ഒരേയൊരാടിനെ മോഷ്ടിച്ച ധനവാനെക്കുറിച്ചുള്ള കഥ നാഥാന്‍ ദാവീദിനോട് പറഞ്ഞു. ധനവാനു മൃഗസമ്പത്ത് ധാരാളമുണ്ടായിട്ടും അവന്‍ ദരിദ്രനുണ്ടായിരുന്ന ഏക ആടിനെ അറുത്ത് ഭക്ഷണമുണ്ടാക്കി. കഥ ദാവീദിന്റെ പ്രവൃത്തികളെയാണ് ചിത്രീകരിക്കുന്നതെന്ന് നാഥാന്‍ വെളിപ്പെടുത്തിയപ്പോള്‍, താന്‍ ഊരിയാവിനോട് ചെയ്തത് എത്ര കഠിനമായിരുന്നുവെന്ന് ദാവീദ് ഗ്രഹിച്ചു. ഭവിഷ്യത്തുകളെക്കുറിച്ചു നാഥാന്‍ വിശദീകരിച്ചു, അതിലും പ്രധാനമായി അവന്‍ ഉറപ്പ് പറഞ്ഞത് 'യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു' (വാ. 13) എന്നായിരുന്നു.
നമ്മുടെ ജീവിതത്തിലെ പാപം ദൈവം വെളിപ്പെടുത്തുന്നുവെങ്കില്‍, അവന്റെ ആത്യന്തിക ലക്ഷ്യം നമ്മെ ശിക്ഷിക്കുകയല്ല മറിച്ച് നമ്മെ യഥാസ്ഥാനപ്പെടുത്തുകയും നാം വേദനിപ്പിച്ചവരോട് നിരപ്പു പ്രാപിക്കാന്‍ നമ്മെ സഹായിക്കുകയുമാണ്. മാനസാന്തരം, ദൈവത്തിന്റെ ക്ഷമയുടെയും കൃപയുടെയും ശക്തിയിലൂടെ ദൈവത്തോടു പുതുക്കപ്പെട്ട അടുപ്പം പുലര്‍ത്തുവാന്‍ വഴി തുറക്കുന്നു.
മുന്നോട്ടു തന്നേ ഗമിക്കുക
വളരെ പ്രതിഭാസമ്പന്നരും സമചിത്തരുമായ ആളുകളുമായി ഇടപെടുന്നതിന്, എന്‍റെ കോർപറേറ്റ് ലോകത്തിലെ ജോലി എനിക്ക് വഴിയൊരുക്കി. എന്നിരുന്നാലും, ഒരു പ്രത്യേക പ്രോജക്റ്റിന് നേതൃത്വം നൽകിയിരുന്ന, പട്ടണത്തിനു പുറത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ഇതിന് ഒരു അപവാദമായിരുന്നു. ഞങ്ങളുടെ ടീമിന്‍റെ പുരോഗതി പരിഗണിക്കാതെ, ഈ മാനേജർ ഞങ്ങളുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുകയും പ്രതിവാര സ്ഥിതി വിലയിരുത്തൽ സമയത്ത് ഞങ്ങളോട് കൂടുതൽ പരിശ്രമം ആവശ്യപ്പെടുകയും ചെയ്തു. ഈ നിരന്തരമായ ഓട്ടം എന്നെ നിരുത്സാഹപ്പെടുത്തുകയും എന്നിൽ ഭയമുളവാക്കുകയും ചെയ്തു. ചില സമയങ്ങളിൽ, ഞാൻ എല്ലാം ഉപേക്ഷിച്ചു പോകുവാൻ ആഗ്രഹിച്ചു.
ഇരുട്ടിന്‍റെ ബാധ ഉണ്ടായ വേളയിൽ ഫറവോനുമായുള്ള കൂടിക്കാഴ്ച മോശെയിലും, എല്ലാം ഉപേക്ഷിച്ചു പോകുവാനുള്ള ചിന്ത ഉളവാക്കിയിരിക്കാം. ദൈവം എട്ട് ബാധകൾ വർഷിച്ച് ഈജിപ്തിനെ മുടിച്ചുകളഞ്ഞു. അവസാനം ഫറവോൻ പൊട്ടിത്തെറിച്ചു: "[മോശെ] എന്‍റെ അടുക്കൽ നിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും"(പുറപ്പാട് 10:28).
ഈ ഭീഷണി ഉണ്ടായിരുന്നിട്ടും, ഫറവോന്‍റെ നിയന്ത്രണത്തിൽനിന്നു ഇസ്രായേല്യരെ മോചിപ്പിക്കുവാൻ ദൈവം മോശെയെ ഉപയോഗിച്ചു. "വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്‍റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു." (എബ്രായർ 11:27). വിമോചനത്തെക്കുറിച്ചുള്ള വാഗ്ദത്തം ദൈവം കാത്തുസൂക്ഷിക്കുമെന്നുള്ള വിശ്വാസമാണ്, ഫറവോനെ ജയിക്കുവാൻ മോശെയെ സഹായിച്ചത് (പുറ. 3:17).
ഇന്ന്, എല്ലാ സാഹചര്യത്തിലും ദൈവം നമ്മോടൊപ്പമുണ്ട് എന്നും അവന്‍റെ പരിശുദ്ധാത്മാവിലൂടെ നമ്മെ പിന്തുണക്കും എന്നുമുള്ള വാഗ്ദത്തത്തിൽ, നമുക്കു ആശ്രയിക്കാൻ സാധിക്കും. ഭീഷണികളുടെ സമ്മർദ്ദവും അതിനോടുള്ള തെറ്റായ പ്രതികരണങ്ങളും ചെറുക്കുന്നതിന്, നമുക്ക് അമാനുഷിക ശക്തി, സ്നേഹം, ആത്മനിയന്ത്രണം എന്നിവ നൽകി അവൻ നമ്മെ സഹായിക്കുന്നു (2 തിമോഥിയോസ് 1:7). മുന്നോട്ടുള്ള ഗമനത്തിനും നമ്മുടെ ജീവിതത്തിലെ ദൈവീക നടത്തിപ്പിനും ആവശ്യമായ ധൈര്യം, പരിശുദ്ധാത്മാവ് നമുക്കു നൽകുന്നു.